Lamentations 3

1യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട്
കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
2അവിടന്നെന്നെ ആട്ടിയകറ്റി
എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
3അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു
വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.

4എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു,
എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
5കയ്‌പിനാലും കഠിനയാതനയാലും അവിടന്ന്
എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
6പണ്ടേ മരിച്ചവരെപ്പോലെ
അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.

7രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി;
ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
8സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും
അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
9അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു;
എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.

10ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ,
ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
11അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി,
നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
12അവിടന്ന് വില്ലുകുലയ്ക്കുകയും
അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.

13അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ
അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
14ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി;
ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
15അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു,
കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.

16അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു;
അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
17എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;
ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
18അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്
ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.

19എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും
കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
20ഞാൻ അവയെ നന്നായി ഓർക്കുന്നു,
എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
21എങ്കിലും ഞാൻ ഇത് ഓർക്കും
അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

22യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
24ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”

25തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
26രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
27യൗവനത്തിൽത്തന്നെ
നുകം ചുമക്കുന്നത് പുരുഷന് നല്ലത്.

28യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത്
അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
29പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ;
ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
30തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ,
നിന്ദയാൽ അവൻ നിറയട്ടെ.

31കർത്താവ് ആരെയും
ശാശ്വതമായി പരിത്യജിക്കുകയില്ല.
32അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
33മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.

34ദേശത്തിലെ സകലബന്ധിതരെയും
കാൽച്ചുവട്ടിൽ മെതിച്ചാൽ
35അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്
തന്റെ അവകാശം നിഷേധിച്ചാൽ
36ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—
കർത്താവ് ഇതൊന്നും കാണുകയില്ലേ.

37കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ,
ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
38അത്യുന്നതന്റെ നാവിൽനിന്നാണല്ലോ
വിനാശങ്ങളും നന്മകളും വരുന്നത്?
39തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ
ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?

40നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,
നമുക്ക് യഹോവയിലേക്കു മടങ്ങാം.
41സ്വർഗത്തിലുള്ള ദൈവത്തിലേക്ക്
നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
42“ഞങ്ങൾ പാപംചെയ്തു മത്സരിച്ചു
അവിടന്ന് ക്ഷമിച്ചതുമില്ല.

43“അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു;
ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
44പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം
അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
45അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ
മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.

46“ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ
അവരുടെ വായ് മലർക്കെ തുറന്നു.
47ഞങ്ങൾ ഭീതിയും കെണികളും
തകർച്ചയും നാശവും സഹിച്ചു.”
48എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.

49 50യഹോവ സ്വർഗത്തിൽനിന്നു
താഴേക്കു നോക്കിക്കാണുവോളം,
എന്റെ മിഴികൾ ആശ്വാസമറിയാതെ
നിരന്തരം ഒഴുകും.
51എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം
ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.

52കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ
പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
53ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു,
എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
54വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു
ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.

55യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന്
ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
56“ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക്
അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
57ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,
അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”

58കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്
എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
59യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു.
എന്റെ ന്യായം ഉയർത്തണമേ!
60അവരുടെ പ്രതികാരത്തിന്റെ ആഴവും
എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.

61യഹോവേ, അവരുടെ ശകാരങ്ങളും
എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
62ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ
അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
63അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും
അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.

64അവരുടെ കൈകൾ ചെയ്തത് അനുസരിച്ച്
യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
65അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ,
അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
66കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ,
യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.
Copyright information for MalMCV